മുഷിഞ്ഞ പുറംചട്ടയുള്ള പുസ്തകത്തി -
ലൊരുവൾ ജീവിതം കുറിക്കുന്നു.
പരിഭവങ്ങളുടെ പെരുമഴയിൽ
അക്ഷരങ്ങളൊലിച്ചു പോവുന്നു.
റാന്തൽ വിളക്കിൻ്റെ വെട്ടത്തിൽ
ഈയലുകളാർത്തുവരുന്നു.
പൊന്നുതമ്പുരാനേ
കാരുണ്യവാനേ
ഇനിയുമെങ്കിലും നീയെന്നെ
മരിയ്ക്കാനനുവദിക്കേണമേ.
കനം വെച്ച കൺപോളകളിൽ നിന്നും
വിടുതലേകണമേ.
പൊന്നുതമ്പുരാനേ
കാരുണ്യവാനേ
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ
നീയെന്നെയൊരു സർപ്പമാക്കേണമേ.
മരുഭൂമിയിൽ മണ്ണിൽ പുതയുന്നൊരു സർപ്പം.