Friday, August 6, 2021

എളേമ്മ

 എളേമ്മ മരിച്ചന്നുരാത്രി
ആരോടും പറയാതെ 
അമ്മിയും അരകല്ലും  ഇങ്ങുകൊണ്ടുപോന്നു.
എളേമ്മയല്ലാതെ മറ്റാരുമറിഞ്ഞില്ല.

അരകല്ലിൻ്റെ അരികിൽത്തന്നെ നിൽക്കുവാനേ
കഴിയുമായിരുന്നുള്ളു.
വീണ്ടും വരുമെന്ന് തോന്നി
മുളക്ചുട്ട്
ഉപ്പ് വിതറി
ചുവന്നുള്ളിയും പുളിയും ചേർത്തരയ്ക്കാൻ
ഒരിയ്ക്കൽകൂടി വരുമെന്ന്.

"എളേമ്മ മരിച്ചാൽ
പിന്നെയാര് മുളക് ചുട്ടുതരും" എന്നോർത്തപ്പോഴൊക്കെ 
എളേമ്മ മരിക്കരുതേ എന്നാഗ്രഹിച്ചിരുന്നു.
കൂട്ട് മനപ്പാഠമാക്കിയിട്ടും
രുചി വരുന്നില്ലെടിയേ
എന്ന് പറഞ്ഞ്, 
എത്രയെത്രേപേര്
ആ അടുക്കളപ്പുറത്ത് വയറ് നിറച്ചു.
അങ്ങനെയങ്ങനെ
വന്നവർക്കൊക്കെ മുളക് ചുട്ട് 
കഞ്ഞി വാർത്ത് 
മോരുകലക്കി 
കാപ്പിയിട്ട് 
തുണിയലക്കി 
വെള്ളം തിളപ്പിച്ച് 
ഒരിക്കൽ എളേമ്മയങ്ങു ഇല്ലാണ്ടായി.
********************************************
എളേമ്മ മരിക്കുക ഇങ്ങനെയാവുമെന്നും
തേഞ്ഞു തേഞ്ഞു 
ഒരു സോപ്പുകുമിള മാത്രമാവുമെന്നും ആലോചിച്ചിരിക്കെ
എളേമ്മയുടെ വിളി വരുന്നു.
പാതി മാത്രം കേൾക്കുന്ന
പഴഞ്ചൻ ഫോണിലൂടെ
ഒരു പതിഞ്ഞ നിലവിളി.
മാത്തപ്പൻ പോയെന്ന് .
ഇനിയെനിക്കാരാണെന്ന് .
ഞാനെന്തിനാണെന്ന് .

കവിത നിർത്തുകയാണ്
ചുട്ട മുളകിൻ്റെ മണം.

അമ്മിയുമരകല്ലുമായി
തേഞ്ഞ് തീരാത്തയൊന്ന്
എളേമ്മ മാത്രമാണ്.
മുളക് ചുടലുകളും
******************

1 comment: