ചരിഞ്ഞു നിന്ന വാകമരത്തിന്റെ ആരും ശ്രദ്ധിക്കാത്ത വിടവുകളിലാണ് നീ നിന്നെ അടയാളപ്പെടുത്തിയത്. ചിത്രപ്പണി ചെയ്യുംപോലെ. ചിലപ്പോൾ തുന്നൽപ്പണി പോലെ. പിന്നെ നിന്നെയറിഞ്ഞത് ഹോസ്റ്റൽ മുറിയുടെ ഇരുണ്ട മൂലകളിലായിരുന്നു. അമ്മ പറഞ്ഞു കേട്ടിടത്തോളം ചേമ്പിലകളിൽ നിന്നു ചേമ്പിലകളിലേക്കും മുരിക്കിൽ നിന്നു മുരിക്കിലേക്കും നീ തുന്നൽപ്പണി ചെയ്തിരുന്നു. ഇന്നലെ നീയത് ലൈബ്രറി ഷെൽഫുകൾക്കിടയിലാക്കി. സാരമില്ല. മാറ്റമാനിവാര്യം, അതിജീവനത്തിനു. കാഫ്ക്കയുടെ പരിണാമത്തിൽ കയറിക്കൂടിയവനേ. ഇന്ന് നിനക്കിണങ്ങുന്നത് ലൈബ്രറിഷെൽഫുകൾ തന്നെ. # ചേമ്പിലകൾ കാണാതെ പോകുന്ന ചിലന്തികൾക്ക്
ഇന്നീ വാകമരചോട്ടിൽ വലിച്ചെറിയുകയാണ് എന്റെ കണ്ണിൽ നീ കണ്ടെടുത്ത തിളങ്ങുന്ന നക്ഷത്രങ്ങളെയും പോയ്മുഖങ്ങളെയും കൂടെ നിന്നെയും. വാകമരത്തിന്റെ വേരുകളിലൂടെ നിങ്ങൾ പൂക്കളിലെത്തൂ. എന്നിട്ടൊരു വസന്തം സൃഷ്ട്ടിക്കൂ. അന്നൊരു പൂവിറുത്തു ഞാൻ പറയും നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന്
കടൽത്തിരകളെ തൊട്ടു അസ്തമയ സൂര്യന്റെ നിറങ്ങളെണ്ണിയപ്പോൾ നീയെന്റെ ചെവിയിൽ മന്ത്രിച്ചു. " ബെൽസബൂൽ, നിന്നെ ഞാൻ പ്രണയിക്കുന്നു." നിന്റെ കണ്ണുകളിൽ ഞാനും കണ്ടു പ്രണയത്തിന്റെ ബെൽസബൂൽ.
social networking sitesകളോട് ഇന്നാണ് അവൾക്കാദ്യമായി ദേഷ്യം തോന്നിയത്. അവയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഭൂമി ഇന്നലെ അവസാനിക്കെണ്ടിയിരുന്നു. " നാശം" സ്ഥിരം മഞ്ഞ സാരിയുടുത്തു മുല്ലപ്പൂ മുടിയിൽ പിന്നി, ഭൂമി ചവിട്ടികുലുക്കി അവൾ ഇരുട്ടിലെക്കിറങ്ങിപോയി. എന്നത്തെയും പോലെ .
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് മറന്നേക്കു. എനിക്ക് നിന്നോട്, കാലം ചിത്ര ശലഭപുഴുവിനോട് ചെയ്യുന്നത് ചെയ്യണം.. ചിറകുകൾ സമ്മാനിക്കൽ, ആകാശം സമ്മാനിക്കൽ, സ്വാതന്ത്ര്യം സമ്മാനിക്കൽ..
"നിനക്കറിയാമോ ? വിത്തുകളിലെ സഖാക്കളാണത്രെ മഞ്ചാടിമണികൾ. പ്രതിഷേധിച്ചു പ്രതിഷേധിച്ചാണ് അവ ചുവന്നത്" ............................... "മണ്ടത്തരം.... സ്നേഹിച്ചു സ്നേഹിച്ചാണ് അവ ചുവന്നത്. നീ അറിയാത്ത ഒന്ന് അവയിലുണ്ട്. പ്രണയം" .................................... " നിനക്കറിയില്ല അവ സ്വാതന്ത്ര്യാന്വേഷികളാണ്. സമരത്തിന്റെ രക്തത്തുള്ളികളാണ് വേനലിൽ പൊട്ടിവീഴുന്നവയുടെ ചോരച്ചുവപ്പ്." ....................... "ഒന്നാലോചിച്ചു നോക്കൂ,, വേനലിൽ പോട്ടിവീഴുന്നതുവരെ അവ സമരം ചെയ്തുവെന്നോ?? മണ്ടത്തരം.. ചുംബിച്ചു ചുംബിച്ചാണ് അവ ചുവന്നത് " ...................................... " ഒരു നിമിഷം.. ഇനി അവ സമര ചുംബങ്ങളെന്നോ?!!" .............................. " അതെ... ചിലപ്പോൾ ചുംബന സമരങ്ങൾ" ...................... മഞ്ചാടിമണികൾ.
യൂദാസ്................................ എല്ലാവരും പറയുന്നു അയാൾ തൂങ്ങി മരിച്ചെന്ന്.. അയാൾ പശ്ചാത്തപിച്ചില്ലെന്ന്.. അയാൾ ഒറ്റിക്കൊടുത്തെന്ന്.. അയാൾ... യൂദാസ്.. യൂദാസ്.. നീ വിഷമിക്കേണ്ട. നിന്നെ കുറ്റം വിധിക്കുന്നവർ ദിവസം നാലുനേരം തെറ്റ് ചെയ്യുകയും അഞ്ചു നേരം പശ്ചാത്തപിക്കുകയും ചെയ്യുന്നവരാണ്. അവർ എന്നും അത് തന്നെ ചെയ്യും.. നീതിമാന്മാർ.. നീ അവരോടു പോറുത്തെക്കൂ... ഒന്ന് കൂടി നീ അറിയൂ.. നീ തൂങ്ങിമരിചില്ലായിരുന്നെങ്കിൽ, നീ പശ്ചാത്തപിചിരുന്നെങ്കിൽ, ലോകം കീഴ്മേൽ മറിയുമായിരുന്നില്ല. ഈ നീതിമാന്മാർ വീണ്ടും കുറ്റം വിധിച്ച് നിന്നെ തൂക്കിക്കൊല്ലുമായിരുന്നു.. പ്രീയപെട്ട യൂദാസ് ആരറിഞ്ഞു നിന്റെ അവസാന ശ്വാസമായിരുന്നു നിന്റെ പ്രയശ്ചിത്തമെന്ന്
അന്നാ... നീ കേൾക്കുന്നുവെന്ന് കരുതട്ടേ.. നീ പ്രണയിച്ചതെന്തായിരുന്നു?? ചൂതാട്ടക്കാരന്റെ ജീർണതയോ!! കറുപ്പുതിന്നവന്റെ കഥയോ!! അപസ്മാരത്തിന്റെ ചുഴികളോ!! അറിയില്ല എന്ന് പറയരുത്.. എനിക്ക് നിന്നോടസൂയയാണ്....
എന്നായിരുന്നു നീയാ കടൽ കണ്ടെത്തിയത്? സ്റ്റെനൊയുടെ ഹൃദയത്തിനപ്പുറം ഇളകിമാറിഞ്ഞൊരു കടൽ.. അതും നിന്റെ കഥാകാരന്റെ കണ്ണുകളിൽ.. ആവോ.. എന്ന് പറയരുത്. എനിക്ക് വീണ്ടും അസൂയതോന്നുന്നു. അവന്റെ കഥാപാത്രമാവാതെ എങ്ങനെയാണ് നീ അവന്റെ കഥാകാരിയായത്?? എങ്ങനെയാണ് നീയവനെ കണ്ടെത്തിയത്? അതെ അന്നാ എനിക്ക് നിന്നോടസൂയയാണ്. നിന്റെ പേരുമാത്രം എനിക്ക് കിട്ടിയതിൽ... നീയാവാൻ കഴിയാത്തതിൽ...
............................... നിന്റെ ചവച്ചു തുപ്പിയ മന്ത്രത്തിന്റെ അവസാന അക്ഷരത്തിൽ തൂങ്ങിയാണ് ഞാനൊരു ഭ്രൂണമായത്. നിന്റെ വിരൽത്തുമ്പിൽ നിന്നും പോക്കില്ക്കൊടി പറിച്ചെറിഞ്ഞാണ് ഞാനൊരു ജീവനായത്. അല്ല ഞാനൊരു ചിത്രമായത്. ചിത്രം ?? നിന്റെ ജീവനെ ഞാൻ ചിത്രമെന്ന് വിളിച്ചതിൽ നിനക്ക് കൊപിക്കാം . പക്ഷെ എന്റെ കണ്ണില നീ നിറച്ചത്, അക്ഷരങ്ങളും കവിതകളും ആയിരുന്നല്ലോ. അവയാണെങ്കിൽ ഈച്ചയാട്ടി ചത്തുമലച്ചവയും. അപ്പോഴെന്താ? അപ്പോഴോന്നുമില്ല. ഞനൊരു ചിത്രമാണ്. ഇനിയുമൊരു മാത്രം ചൊല്ലരുത്. ഒരിക്കല്ക്കൂടി ഒരു ഭ്രൂണമാവാൻ വയ്യ. ഒരിക്കൽ കൂടി ഒരു കവിതയും.
ചിലപ്പോൾ അവ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിയിരുന്നു. മറ്റു ചിലപ്പോൾ, ഗുഹാമുഖങ്ങൾപോലെ ഇരുണ്ടിരുന്നു. ഇടയ്ക്കവയിൽ, കാർമേഘങ്ങളുരണ്ടുകൂടിയിരുന്നു. ചിലപ്പോൾ മാത്രം, അവ പെയ്തൊഴിഞ്ഞിരുന്നു. എന്നെ നോക്കുമ്പോൾ മാത്രം അവ അമ്പുകൾപോലെ. പക്ഷെ നീ പോലും അറിയാത്ത നേരങ്ങളിൽ, അവ കവിതകളായി രൂപാന്തരപ്പെട്ടിരുന്നു. എന്റെ കണ്ണുകളെ ഉടക്കി നിർത്തിയ നിന്റെ കണ്ണുകൾ... എന്റെ കവിതകൾ.
നിനക്കിനി മടങ്ങാം. നിന്റെ അരക്കിറുക്കൻ സുഹൃത്തില്ലേ, ആ ചിത്രകാരൻ. അവന്റെ പാതിമുറിഞ്ഞ ഇടം ചെവിയുടെ രഹസ്യങ്ങളന്വേഷിക്കാൻ നിനക്കിനി മടങ്ങാം.
റാഷേലിനു പകുത്തു നൽകിയ ഇടം ചെവിയിലെ രക്തക്കറകൾ മഞ്ഞയായിരുന്നില്ലെന്നു ഇനിയെങ്കിലും നീയവന് പറഞ്ഞു കൊടുക്കൂ.. ഖനി പുരണ്ട ജീവിതങ്ങൾ മഞ്ഞയായിരുന്നില്ലെന്നു നീയും അറിയ്. പ്രഷ്യൻ ബ്ലൂവിൽ അലിഞ്ഞില്ലാതായ നിറങ്ങൾ പോലെ, ഇനിയവൻ മഞ്ഞയിൽ ചുവപ്പിനെ മയക്കിക്കിടത്തിയിരുന്നോ??? ആവോ..... അവനു ഭ്രാന്താണ്. സൂര്യതാപമേറ്റു ചുവന്നതറിയാതെ, സൂര്യനെ മഞ്ഞയിൽ മുക്കിയ ഭ്രാന്ത്.
അവനോടു പറയൂ അവൻ മറന്നു വച്ച ചുവപ്പിനെ കളഞ്ഞുകിട്ടിയതെനിക്കാണെന്നു. കൂടെ സൂര്യകാന്തിതോട്ടത്തി- ലിട്ടെറിഞ്ഞ മഞ്ഞയും. എന്റെ അസ്തമയങ്ങളിൽ അവ ഒന്നിക്കട്ടെ. പിരിച്ചെഴുതാൻ നീയും വരേണ്ടതില്ല..
# എങ്കിലും വാൻഗോഗ് നിന്നെ ഞാൻ പ്രണയിക്കുന്നു. നിന്റെ മഞ്ഞയേയും..
വന്യതയായിരുന്നു
അവളുടെ കണ്ണുകൾക്ക്.
അടക്കിപ്പിടിച്ചൊരു കാട്,
ഇരുട്ടിനെ പ്രണയിച്ചവ.
അതിനുള്ളിലൊരു ലോകമുണ്ട്.
നിറയെ പുഴകളുള്ള
ഒരു ലോകം.
പൂമ്പാറ്റകളുള്ളൊരു ലോകം.
ശ് .....
മതി മതി.
വന്യത കണ്ടു മടങ്ങിക്കൊള്ളൂ.
വെളിച്ചം കടക്കാൻ പാടില്ല.
സൂര്യനെക്കണ്ട്
സൂര്യകാന്തിപ്പൂക്കൾ വിടര്ന്നാലോ??
അത് കണ്ട്
പുഴകൾ ഒഴികിത്തുടങ്ങിയാലോ??
പൂമ്പാറ്റകൾ പുറത്തേക്കു പറന്നാലോ??
വേണ്ട
മടങ്ങിക്കൊള്ളൂ.
അവളുടെ കണ്ണുകൾക്ക്
വന്യത മാത്രമാണ്
ആയുധമില്ലാത്ത ആദ്യ പോരാട്ടം. ഒരു ഭ്രൂണമാവാൻ. പോരാട്ടം ജയിച്ചവന്റെ അഹങ്കാരമായിരുന്നു ഗർഭപാത്രത്തിലെ അന്തിയുറക്കം. ആയുധങ്ങളില്ലാത്ത അവസാന പോരാട്ടം. ഒന്നാം മാസത്തിന്റെ ആദ്യപകുതിയിൽ. കഷ്ടം. ഒളിപ്പോരിനവിടെ സ്ഥലമുണ്ടായിരുന്നില്ല
പ്രിയ വാൻ ഗോഗ് സൂര്യകാന്തിപ്പൂക്കൾക്ക് ചുവപ്പായിരുന്നെങ്കിൽ അവയെ നീ വിസ്മരിക്കുമായിരുന്നോ??? ഉവ്വ് എന്ന് പറയരുത്. നിന്റെ സൂര്യകാന്തിപ്പൂക്കളിൽ എന്റെ പ്രണയത്തിന്റെ രക്തനിറം ഞാൻ കണ്ടുപോയി...
ദിവസങ്ങളെ ബലികൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഇന്നലെയെ ഞാൻ അഗ്നിദേവന് നല്കുമായിരുന്നു. നാളയെ വായൂദേവനും. ഇന്നലെകൾ കത്തിയമരട്ടെ. നാളെകൾ കാറ്റിൽ പറക്കട്ടെ. ഇന്നിന്റെ കാര്യം മാത്രം ചോദിക്കരുത്. അവ എന്റെ മാത്രം ബലിയാണ്
ജനനം നിൻറെ തീരുമാനമായിരുന്നു. എവിടെ?... എങ്ങനെ? എപ്പോ? എല്ലാം നിൻറെ തീരുമാനം. നീ പാതി ഞാൻ പാതി എന്നാരോ പറഞ്ഞതോർക്കുന്നു. ഇനി എനിക്ക് വിട്ടുതരൂ. മരണമേ ഞാൻ നിന്നെ പ്രണയിക്കട്ടെ. എവിടെ? എപ്പോൾ? എങ്ങനെ? എല്ലാം എന്റേത് മാത്രം. അങ്ങനെ എനിക്കൊരു കവിതയാകണം. നിൻറെ കയ്യൊപ്പില്ലാത്ത കവിത. എന്റെ മാത്രം കയ്യൊപ്പുള്ള കവിത.