Friday, December 30, 2016

അവൾ

അവർ അവൾക്കു
ഏപ്രിൽ പൂവുകൾ കൊണ്ട്
കുടിലു കെട്ടുകയും
വിരലുകൾ നോവാത്ത വിധം
തുന്നൽ പഠിപ്പിക്കുകയും
വെയിലുകൾ കാണാത്ത വിധം
അവളെ മറച്ചു പിടിക്കുകയും ചെയ്തു.
                     ***
കളഞ്ഞു കിട്ടിയൊരു പേനയിൽ,
ഏപ്രിൽ പൂവുകളുടെ ഇതളുകളിൽ
അവൾ എഴുതിയതത്രയും
വള്ളിക്കുടിലുകളെ തളർത്തിക്കളയുകയും
അവളെ ഭ്രഷ്ടയാക്കുകയും
ചെയ്തു.
                     ***
ഇപ്പോൾ അവൾ
ഏപ്രിൽ പൂവുകൾ കൊണ്ടുള്ള കുടിലിൽ ഉറങ്ങാറില്ല.
വെയിലുകളെ ഭയക്കാറില്ല.
പുസ്തകങ്ങൾ വായിക്കുകയും
യാത്രകളിലായിരിക്കുകയും
പുഞ്ചിരിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.
                   ***
ദൂരെ ഒരു ഏപ്രിൽ പൂവ്
ചിരിച്ചു കുഴയുന്നു.
വിലക്കപ്പെട്ട 'കനി'
കയ്യെത്തിപ്പറിച്ചവളെ
വിലക്കിയവരാണത്രെ
ഭ്രാന്തന്മാർ.
              ***

Friday, December 23, 2016

എടി കറുത്ത പെണ്ണെ

പെണ്ണേ
എടി കറുത്ത പെണ്ണേ
ഇന്നലെ വെളുത്തൊരുത്തൻ പറഞ്ഞു
അവനൊരു കറുത്ത പെണ്ണിനെ വേണമെന്ന്.
പുകച്ചുരുളുകളെ ഓർമ്മിപ്പിക്കുമാറ്
കറുകറുത്തൊരു മുടിയുള്ളവൾ.
തൊട്ടെടുത്തു കണ്ണെഴുതാൻ
കറുകറുത്തൊരു തൊലിയുള്ളവൾ.
ബീഡിക്കറ പുരളും പോലല്ലാതെ
ചേറു പുരളുംപോലൊരു ചുണ്ടുള്ളവൾ.
ബീഡിക്കറയുണ്ടെലും കുറ്റമില്ലെന്ന്.
കെട്ടുവാനല്ല
കൂടെ പൊറുപ്പിക്കുവുവാനല്ല
ഒന്നിച്ചു പാർക്കാനെന്ന്.
ഒന്നിച്ചു കുതിക്കാനെന്ന്.
പെണ്ണേ
എടി കറുത്ത പെണ്ണേ
വെളുത്തുപോയതിലവന്
കുറ്റബോധമുണ്ടെന്ന്.


# ഏപ്രിൽ പൂവുകൾ പോലും
അസൂയപ്പെട്ടവളേ.
നിനക്കെന്തൊരു
കറുപ്പാണ്.


മിന്നാമിനുങ്ങുകൾ

ഇരുട്ടത്തിറങ്ങി
ഇന്നലെ നീയെന്റെ
ചരിത്ര  പുസ്തകങ്ങൾ മിന്നാമിനുങ്ങുകൾക്കു
തിന്നാൻ കൊടുത്തല്ലേ.
അപ്പോൾ  മുതൽ
നിറം മങ്ങി
കനല് കെട്ട്
അവ കവിതയന്വേഷിച്ചു നടപ്പാണ്.

Wednesday, November 30, 2016

പിന്നോട്ട്

ഉന്മാദമാണ്.
ഉന്മാദനങ്ങളിലുന്മാദം.
ഇന്നലെ സ്വപ്നങ്ങളിൽ
നിന്നിറങ്ങി
ഒരോട്ടം.
പിന്നോട്ട്
പിന്നോട്ട് പിന്നോട്ട്
ഒരുപാച്ചിൽ.
മലയും കുന്നും
പുഴയും കൈത്തോടും
വർഷങ്ങളും കടന്ന്
ഗര്ഭപാത്രത്തിലേക്കുള്ള
കുതിപ്പിലേക്ക്.
കൂടെ കുതിച്ച
ഭ്രൂണങ്ങളിലേക്ക്.
പിന്നിലേക്കങ്ങനെ
പിറവിയില്ലായ്മയിലേക്ക്.

Monday, November 28, 2016

മരിച്ചടക്കുകൾ ഇല്ലാത്തൊരിടം

മരിച്ചടക്കുകൾ
ഇല്ലാത്തൊരിടം.
പൂവുകൾ പോലെ
ഇലകൾ പോലെ.
കൊഴിഞ്ഞു കൊഴിഞ്ഞു
അടർന്നടർന്ന്....
നീയേത്
ഞാനേത്
പൂവേത്
പുഴയേത്
എന്നറിയാത്തൊരു ലോകം.



നവംബറിന്റെ നഷ്ടം

ചുവപ്പെന്ന് അവൻ
ഫിദൽ എന്നവൾ.
പ്രണയമെന്നു വീണ്ടുമവൻ
കാസ്ട്രോ എന്ന്
വീണ്ടുമവൾ.

********************

ഫിദൽ
പ്രീയപ്പെട്ടവനേ
ഒരു രാജ്യത്തെ ചുമന്നവനേ
ഒരു ജനതയെ ചങ്കിലേറ്റിയവനേ
എത്ര ഹൃദയങ്ങളാണ്
നിന്നെ ചുമക്കുന്നത്.

*************************

ചുവപ്പിച്ചു ചുവപ്പിച്ചു
ചങ്കിൽ ചോര നിറച്ചവൻ

***************************

ഓരോരോ കാലടികളിൽ
ചിതറിക്കിടപ്പാണ്
എന്റെ പ്രണയം.
ഒന്ന്
ഫിദൽ
നിന്റെ
പുകച്ചുരുളുകളിലും.
വിപ്ലവത്തിലും

******************************

ഫിദൽ ഇല്ലായിരുന്നുന്നുവെങ്കിൽ....
ചങ്കിൽ
ഒരു ചുവപ്പ് കുറയുമായിരുന്നു.
ഒരു പ്രണയം കുറയുമായിരുന്നു.

*****************************


Tuesday, November 22, 2016

എന്റെ മണമേ

എന്റെ മണമേ...
എന്തിനാണിങ്ങനെ
ഓർക്കാപ്പുറത്ത് കേറി വന്ന്
ഒറ്റ ഇരിപ്പിലെന്നെ
അടുക്കളപ്പുറത്തെത്തിക്കുന്നത്?
ഓർമ്മയിലിങ്ങനെ നിൽപ്പാണ്
നല്ലസ്സൽ മീൻ പറ്റിച്ചതിന്റെ
ചട്ടിയും നക്കി
അവസാനത്തെയാ
കുടംപുളിയും മുളകും കടിച്ച്
പെണ്ണൊരുത്തി.  

Saturday, November 19, 2016

കഥകൾ

കഥകളുറങ്ങുന്നിടത്ത്
കുട്ടികൾ ഉണർന്നിരിക്കുകയും
മുത്തശ്ശിമാർ വാചാലരാവുകയും
നിലാവ് കൂട്ടിരിക്കുകയും
ചെയ്യുന്നു.

കഥകളുണർന്നിടത്ത്
മതമുണരുകയും
ചരിത്രം സൃഷ്ടിക്കപ്പെടുകയും
നിലാവ് മയങ്ങുകയും
ചെയ്തു. 

Tuesday, November 15, 2016

തിയോ

തിയോ
പ്രീയപ്പെട്ടവനേ..
നീ ഇല്ലായിരുന്നുവെങ്കിൽ
എന്റെ വിഭ്രാന്തിയും പ്രണയവും
ചിന്തയിലെ തിരകളും
ഉണ്ടാകുമായിരുന്നില്ല.
അത്രമേൽ
വാന്ഗോഗിനെ സ്നേഹിച്ചവനേ,
ഒരുവേള
നീയവനെ വെറുത്തിരുന്നെങ്കിൽ
ഇന്നും
ഭ്രാന്തിന്റെ നിറമറിയാതെ
ഉന്മാദത്തിന്റെ ഗന്ധമറിയാതെ
മഞ്ഞയും ചുവപ്പുമറിയാതെ
അവന്റെ കൽക്കരികളിലൊന്നായി
ഞാനും മടങ്ങുമായിരുന്നു.
നിനക്ക്.
ഉന്മാദത്തിന്റെ ഉമ്മകൾ 

പൂന്തോട്ടം നിർമ്മിക്കുന്നവൾ

അടുക്കളയിൽ നിന്നിറങ്ങി 
അവളൊരു പൂന്തോട്ടം തീർത്തു.
വല്യമ്മച്ചി പറഞ്ഞ 
ഏദൻ തോട്ടം മാതിരിയൊന്ന്.
പിന്നീട് മുറ്റത്തൊന്ന്,
പടിപ്പുരയിലൊന്ന്,
ഉമ്മറത്തൊന്ന്,
അടുക്കളവാതിൽക്കലൊന്ന്.
അവൾക്കൊരു മുറിയില്ലാത്തതിനാൽ 
അവിടെ മാത്രം 
ഒന്നുണ്ടായില്ല. 
ഉണ്ടായിടത്തൊക്കെയും നടുവിൽ 
അവളൊരു മരം നട്ടു.
ഓരോരോ തവണയായി 
അവൾക്കു തൂങ്ങി മരിക്കുവാൻ  

Tuesday, November 8, 2016

പേന

സഹപ്രവർത്തകാ,
ചങ്കു കൊണ്ടുപോയാലും
കുറ്റമില്ലെന്റെ
പേന കൊണ്ടുപോകരുത്
പാർക്കറാണ്.
ആരും തന്നതല്ല
തനിയെ വാങ്ങിയതാണ് 

Friday, October 21, 2016

വെറുമൊരാണ്

എങ്ങനെയാണ് എഴുതുക ?

ഉടലളവുകളിൽ മഷി നിറച്ചെന്ന്
അവൻ.

അഴകിടങ്ങളിൽ കോറിവരഞ്ഞെന്ന്
വീണ്ടുമവൻ.

ഒരിക്കൽ കൂടി
വാ പൊളിക്കും മുൻപേ
നീട്ടിപ്പരത്തി
അവൾ അവന്റെ നെറ്റിയിലെഴുതി.

'വെറുമൊരാണ്'

Thursday, September 29, 2016

പുറപ്പെടൽ

മയക്കമുണർന്ന്
തീവണ്ടി കയറുകയായിരുന്നു.
നിന്റെ സ്വപ്നങ്ങളിൽ നിന്നും
എന്റെ സ്വപ്നങ്ങളിലേക്ക്.

Thursday, April 28, 2016

ഭ്രാന്തന്‍

ആദ്യം നിന്നെ കണ്ടപ്പോള്‍
പാറമടയുടെ വിള്ളലുകളില്‍
ഉണങ്ങി വരണ്ട ഓസുകള്‍ ആഴ്ത്തി
ഗര്‍ഭപാത്രത്തിന്റെ നനവന്വേഷിക്കുകയായിരുന്നു
നീ...

പിന്നീട് കണ്ടപ്പോള്‍
ഇല്ലാതായ മലയുടെ ഇപ്പുറം
നാമറിയാതെ മുളച്ച പ്ലാസ്റിക് മലയില്‍
ഒരു മരം നടുകയായിരുന്നു
നീ..

ഇലകളില്‍ സന്ദേശമെഴുതുകയായിരുന്നു
വഴി മറന്ന മേഘങ്ങള്‍ക്ക് നല്‍കാന്‍
നീ...

കണ്ണീരുകൊണ്ട് നിറക്കുകയായിരുന്നു
മഴ മറന്ന മഴക്കുഴികള്‍
നീ..

ഇന്നലെ കണ്ടപ്പോള്‍
നീ ഒരു
കബറിടം പണിയുകയായിരുന്നു.
അതില്‍ നീ ഇങ്ങനെ എഴുതിയിരുന്നു.
"സമൂഹം ഭ്രാന്തന്മാര്‍ എന്ന് വിളിക്കുന്നവര്‍ക്ക്,
കണ്ണ് തുറന്നിരിക്കുന്നവര്‍ക്ക്"

എന്റെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഉച്ചിയില്‍ നിന്നും
താഴേക്ക് ആഞ്ഞു തുപ്പി
ഞാനുമൊരു മരം നട്ടു.

ഇന്ന് നിന്നെ കണ്ടില്ല.
കണ്ടതൊരു കല്ലറ മാത്രം.
ആരോ പറഞ്ഞു കേട്ടു... നിന്റെ പേര്.
കൂടെ "അവസാനത്തെ ഭ്രാന്തന്‍" എന്നും.
എനിക്ക് പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു.
നിനക്ക് പിന്നാലെ
ഇതാ വീണ്ടുമൊരു ഭ്രാന്തന്‍.
ഞാന്‍... 

Friday, April 8, 2016

ചത്ത പ്രണയം, ചത്ത വിപ്ലവം.. ചത്ത ഞാന്‍

ചിതലുകള്‍ ചരമക്കുറിപ്പെഴുതുന്നു
ചിന്തകള്‍ ചോര ശര്‍ദ്ദിക്കുന്നു.
ചത്ത ചാഴിയുടെ ജാതകക്കുറിപ്പ്
ചീഞ്ഞ ചാട്ടവാറടി കാത്തു കിടക്കുന്നു..
ചരിത്രമാവര്‍ത്തിച്ച് വീണ്ടുമൊരു പ്രണയഗാനം..
ചരിത്രമാവര്‍ത്തിച്ച് വീണ്ടുമൊരു ചരമഗീതം..
ചിന്തകള്‍ ചിതയിലമരുന്നു..
ശേഷിച്ച ചാരത്തില്‍
എന്റെ പ്രണയമുറങ്ങുന്നു  

Wednesday, March 30, 2016

എന്റെ കല്ലറയില്‍ നിനക്കൊരെഴുത്ത്..

മരിച്ചത് ഞാനല്ല
എന്റെ പ്രണയമല്ല.
നിനക്ക് പ്രണയമില്ലതിരുന്നതിനാല്‍ തന്നെ,
നിന്റെ പ്രണയവുമല്ല.
നീ ഉറകൂട്ടിയ
നീ മാത്രം രുചിച്ച
നിന്റെ മാത്രം
കാമമാണ്‌..
എന്റെ ശരീരം മാത്രമാണ്.

Sunday, March 27, 2016

പ്രണയമല്ല..

പ്രണയമല്ല
ഇഷ്ടമാണ്.
ഇഷ്ടം മാത്രമാണ്.
എനിക്ക് വേണ്ടതും പ്രണയമല്ല,
ഇഷ്ടമാണ്,
ഇഷ്ടം മാത്രമാണ്.
താലിയല്ല,
ആ ഇഷ്ടത്തില്‍ വിരിയുന്ന നാല് ഭ്രൂണമാണ്.
അടുത്തടുത്തിരു കല്ലറകളാണ് .
അവക്കിടയിലൊരു വിടവാണ്.
ആ വിടവുകളിലൂര്‍ന്ന്‍
ഒരു ആല്‍മരമാവണം.
പക്ഷികള്‍ ചേക്കേറുന്ന
സര്‍പ്പങ്ങള്‍ ഇണ ചേരുന്ന
ഇഷ്ടമരം 

Saturday, February 13, 2016

ചെകുത്താന്‍ സമരത്തിലാണ്

ചെകുത്താന്‍ സമരത്തിലാണ്
ദൈവത്തോട്.
ദൈവം കരാറുകള്‍ ലംഘിക്കുന്നത്രേ.
നരകത്തേക്കാള്‍ വലിയൊരു നരകം
ദൈവം സൃഷ്ടിച്ചുവെന്ന്.
അവിടെ തങ്ങളേക്കാള്‍ വലിയ ചെകുത്താന്മാരെ
സൃഷ്ടിച്ചുവെന്ന്.
ഇപ്പോള്‍ കേട്ടു,
ദൈവവും സാത്താനും സഖ്യം ചെരുന്നെന്നു.
ലൂസിഫറിനെ മാലാഖാമാരുടെ ഗണത്തിലേക്ക്
തിരികെയെടുക്കുന്നെന്ന്.
നരകം നശിപ്പിക്കുന്നെന്ന്‍.
ഇനി മുതല്‍
സ്വര്‍ഗത്തില്‍ പാപം ചെയ്യുന്നവരെ
ഭൂമിയിലേക്ക് വിടുകയാണത്രേ.
രണ്ടാം നരകത്തിലേക്ക്.

Tuesday, February 2, 2016

ആവര്‍ത്തന വിരസത

"ആവര്‍ത്തന വിരസത" എന്ന് വേണ്ട
ആവര്‍ത്തനം മതി.
വിരസത കൂടെ വന്നുകൊള്ളും.
എന്തിന്റെയും ആവര്‍ത്തനം വിരസതയാണ്.
സ്നേഹത്തിനെ പോലും