Monday, November 9, 2020

ഹൃദയമേ നിനക്കെത്ര വാതിലുകളാണ്!

എത്ര മുട്ടിയാലും
തുറക്കാത്ത വീടുകളുണ്ട്.
വാതിൽക്കലെത്തി ആവേശപൂർവ്വം കാത്തിരിക്കാമെങ്കിലും
അവ ഒരിക്കലും തുറക്കപ്പെടുകില്ല.
ഹൃദയത്തിൻ്റെ അരികു ചേർത്ത്,
വിള്ളലുകളിലൂടെ,
അല്പ്പാല്പ്പം അകം കാണുംവിധം
ചേർത്തടച്ചിരിക്കും.
കുത്തിയിരിക്കാം
പുറത്ത് ചുമ്മായിങ്ങനെ.
തണുപ്പത്ത്
വെയിലത്ത്
മഴയത്ത്.
വീണ്ടും വീണ്ടും 
വിള്ളലുകളിലൂടെ അകം കാണാം.
അകത്ത് ചിരിയും ചിന്തയും കേൾക്കാം
ഞരക്കവും കരച്ചിലും കാണാം.
ഇന്നല്ലെങ്കിൽ നാളെ എന്നവണ്ണം
വിടവുകൾ 
നമ്മെയിങ്ങനെ കണ്ണുകാട്ടും.


എത്ര ഒച്ചവെച്ചാലും
കേൾക്കാത്ത വാതിലുകളുണ്ട്.
ഒരു വട്ടം മാത്രമെന്ന് കെഞ്ചിയാലും
തുറക്കപ്പെടാത്തവ.
തുറന്നാൽത്തന്നെ
അതിവേഗം കൊടിയടയ്ക്കപ്പെടുന്നവ.
അങ്ങനെയൊന്നിൽ തട്ടിത്തളർന്ന
ഒരു മനുഷ്യനെക്കണ്ടു.
അയാളുടെ ഹൃദയം പോലും
നരച്ചിരുന്നു.

എത്ര തുറന്നാലും
തുറക്കപ്പെടാത്ത വാതിലുകളുണ്ട്.
അവയൊന്നിൻ്റെ മുന്നിലാണ്
ഞാനിപ്പോൾ.
അകത്തു കടക്കാം
തോന്നുമ്പോൾ പുറത്തും.
സ്വീകരണമുറിയ്ക്കപ്പുറം
ഒന്നു തട്ടി വിളിക്കുവാൻ പോലും വാതിലുകളില്ലാതെ
ഇതെത്രാമത്തെ വാതിലാണ്!


Sunday, November 8, 2020

ഇനിയുമെന്താണ്?


ഇന്നലെക്കണ്ട ഒരുവൾക്ക് 

എന്തോ ഒരു കുറവുണ്ടായിരുന്നു.

കണ്ണുകളില്ലാത്തതുപോലെ

ഹൃദയം കറുത്തതുപോലെ 

അകം ശൂന്യമായതു പോലെ

പ്രണയം നഷ്ടമായതു പോലെ.

ഞാനവൾക്ക്

ബോബിയച്ചനെ നൽകി.

വാൻഗോഗിനെ നൽകി

അന്നയേയും ദസതയോവസ്കിയേയും നല്കികി.

അവൾ തിരികെ

റൂമിയേയും വീരാൻ കുട്ടിയേയും നൽകി.

നെരൂദയെയും ചുള്ളിക്കാടിനെയും പാടി.

ഇനിയുമെന്താണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഞാനവൾക്ക് അപുവിൻ്റെ ലോകം നൽകി.

അവൾ എനിക്ക് ആലീസിൻ്റെ അത്ഭുതലോകം

തിരികെ നല്കി.

ഒടുവിൽ ഞാനവൾക്ക് ചുംബനം നല്കി.

അവൾ തിരികെ വാരിപ്പുണർന്നു.

ഇനിയുമെന്താണെന്നിരിക്കെ

അവൾ ശൂനമായിക്കൊണ്ടേയിരുന്നു.

Saturday, July 18, 2020

അമ്മയുണ്ടാവുന്നു

സമയം രണ്ട് ഒൻപത് 
അപ്പോഴാണ് അമ്മയുണ്ടായത്
ആരും പറഞ്ഞില്ല
ആരും  അറിഞ്ഞതുമില്ല
അമ്മയുമറിഞ്ഞില്ല
അമ്മയ്ക്ക് ജാതകവുമുണ്ടായില്ല.

കുട്ടി വലിയവായിൽ കരഞ്ഞു
അമ്മയറിഞ്ഞില്ല 
കീറിയ വയറിലെ തുന്നലും 
അമ്മയറിഞ്ഞില്ല.
ഒന്നും അമ്മയറിഞ്ഞില്ല.
ശേഷം വേദനിക്കുമെന്നാരും പറഞ്ഞില്ല.
വേദനിച്ചതുമാരുമറിഞ്ഞില്ല.
 
ശരീരവും മനസും
വേദനിച്ചു മത്സരിച്ചുകൊണ്ടേയിരുന്നു.
ദിവസങ്ങൾ 
മാസങ്ങൾ 
അങ്ങനെയങ്ങനെ.
ആരും പറഞ്ഞില്ല 
അമ്മയറിഞ്ഞില്ല
ആരുമറിഞ്ഞില്ല  

കുട്ടി വാ വിട്ടു കരഞ്ഞു 
പിന്നെ ചിരിച്ചു 
കമഴ്ന്നു 
നീന്തി 
എണീറ്റു 
ലോകത്തോട് കുടു കുടാ ചിരിച്ചും കരഞ്ഞും മത്സരിച്ചു.

'അമ്മ എണീറ്റു 
പിച്ച വച്ചു 
ഉള്ളു നീറി 
കണ്ണ് നീറി 
മുലകൾ നിറഞ്ഞു കല്ലിച്ചു.
മിണ്ടാതെ മിണ്ടാതെ 
'അമ്മ ലോകത്തോട് മത്സരിച്ചു.
ആരും പറഞ്ഞില്ല 
ആരുമറിഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല.

കുട്ടിക്കമ്മയുണ്ടായി 
അച്ഛനുണ്ടായി 
അച്ഛമ്മയുണ്ടായി 
അച്ഛച്ഛനുണ്ടായി 
അങ്ങനെയങ്ങനെ 
വലിയ നിരയുണ്ടായി.
അമ്മയ്ക്കമ്മയുണ്ടായി 
കുട്ടിയുണ്ടായി 
നിരകളുണ്ടായില്ല 
ആരുമറിഞ്ഞതുമില്ല. 

നീണ്ട രാത്രികളിൽ കുട്ടി വാ വിട്ടു കരഞ്ഞു
ചിലപ്പോഴമ്മയും.
മറ്റുചിലപ്പോൾ വെളുക്കുവോളം 
കുട്ടി പുതപ്പുകൾ കൊണ്ട് ഭൂപടങ്ങളുണ്ടാക്കി 
അമ്മയാകട്ടെ 
അതിരുകൾക്കു കൂട്ടിരുന്നു 
അതിരുകൾ മാറിയും മറിഞ്ഞും വന്നു 
ചിലപ്പോൾ 'അമ്മ കുട്ടിയും 
കുട്ടി അമ്മയുമായി.
'അമ്മ വാ വിട്ടു കരഞ്ഞു 
കുട്ടി ഇറുകെപ്പിടിച്ചു.
ആരും പറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല
പിന്നെ പിന്നെ 
അമ്മയും പറഞ്ഞില്ല. 

വീണ്ടുമൊരമ്മയുണ്ടായി 
അരുമറിഞ്ഞില്ല 
ആരുംപറഞ്ഞില്ല 
അമ്മയുമറിഞ്ഞില്ല 

മരണം

മരിക്കുമെന്നുള്ള ഭയമല്ല, ആർക്കൊപ്പമടക്കുമെന്നുള്ള ഭയമാണ്. പള്ളിസെമിത്തേരിയിലെ പൊള്ളുന്ന തറയിൽ എങ്ങനെ കിടക്കുമെന്ന അങ്കലാപ്പാണ്. റബറിലകൾ മാത്രമുള്ള സെമിത്തേരി മണത്തോടുള്ള വെറുപ്പാണ്. ഇപ്പോൾ അസൂയ എന്റെ പുരയിടത്തിൽ മരിച്ച മുയലുംകുഞ്ഞുങ്ങളോടാണ്. കുഞ്ഞുങ്ങളൊരുക്കിയ കുഴിമാടത്തിൽ അലിഞ്ഞില്ലാതായി അവർ ഇലകളിലും പൂക്കളിലുമെത്തി. വല്യമ്മച്ചി ഇപ്പോഴും അഴുകിപൂർത്തിയാകാതെ പള്ളിസെമിത്തേരിയിൽ. എനിക്കവർക്കൊപ്പമെഴുകണം. മുയലുംകുഞ്ഞുങ്ങൾക്കൊപ്പം. അടുത്ത വേനൽക്കാലത്ത് ഒരായിരം വാകപ്പൂക്കളായി നിന്റെ നെറുകയിൽ ചുവന്നു പെയ്യണം. ചുവന്നു ചുവന്നു പെയ്യണം.

Monday, October 7, 2019

വിശുദ്ധ ചുംബനങ്ങൾ

ഒരുവളുണ്ട്.
മുറികളിലും മൂലകളിലും
ഇരുട്ടിലും സാരിത്തലപ്പിനിടയിലും
മുല കൊടുക്കുന്നവർക്കിടയിൽ
മുല കൊടുക്കാത്ത ഒരുവൾ.
ഇങ്ക, ഇഞ്ഞാഞ്ഞ, അമ്മിഞ്ഞ
എന്നീ പ്രയോഗങ്ങൾക്കിടയിൽ
നിറഞ്ഞ മാറിടങ്ങൾ മറച്ചുവയ്ക്കാൻ പണിപ്പെടുന്നവൾ.
ജനാലയ്ക്കരുകിൽ നിറയെ കുഞ്ഞു കുപ്പികൾ ഉള്ളവൾ.
മതിലിന്റെ ഇങ്ങേ മൂലയ്ക്ക് 
പൊട്ടിയ കുപ്പികളുടെ കൂമ്പാരമുള്ളവൾ 
ഉപയോഗിച്ചുപേക്ഷിച്ച നിപ്പിൾ ശേഖരമുള്ളവൾ.
ഞെക്കിപ്പിഞ്ഞി കരഞ്ഞ മുലകളിലെ
ഉറവവറ്റുന്നത് തൊട്ടറിയുന്നവൾ.
പാവം കഷ്ടം എന്ന ആവലാതികൾക്കിടയിൽ
ആവുന്നത്ര ലാക്ടോജൻ കുപ്പിയിൽ നിറയ്ക്കുന്നവൾ.
ഓരോ മുല കുടിക്കലും വിശുദ്ധ ചുംബനങ്ങൾ എന്ന്
വാഴ്ത്തുന്നവരുടെ ഇടയിൽ
കുടിച്ചു വറ്റിക്കാൻ പ്രാപ്തിയില്ലാത്ത ഒരു മകളുള്ളവൾ.

"പാവം കുഞ്ഞ്
ഭാഗ്യമില്ലാത്ത തള്ള  
കഷ്ടം കഷ്ടം " 

ഒന്നിനുമല്ലാതെ പരിതപിക്കുന്നവർക്കിടയിൽ
അവൾ വീണ്ടും കുപ്പി കഴുകി പാൽ നിറയ്ക്കുന്നു.
അമ്മിഞ്ഞയില്ലെങ്കിലെന്ത് 
അമ്മിഞ്ഞയില്ലെങ്കിലെന്ത്
എന്ന് സങ്കീർത്തനമുരുവിട്ടുകൊണ്ട്

# എന്റെ അമ്മിണിക്കുട്ടിയ്ക്ക് 
ഒരിയ്ക്കൽ പോലും മുലകുടിയ്ക്കാത്തവൾക്ക് 

Sunday, October 14, 2018

അമ്മയില്ലാത്ത ദിവസങ്ങൾ

വീട്ടിലെപ്പോഴും സമയമുരുളുക
അമ്മയ്ക്ക് ചുറ്റുമാണ്.
പള്ളിക്കൂടത്തിലേക്ക്  'അമ്മ പോയിട്ട്
ഉച്ചയ്ക്ക് എത്തുന്നത് വരെ വീട്ടിലെ ക്ലോക്ക് അനങ്ങാറുപോലുമില്ല
ഉച്ചയ്ക്ക് ഉണ്ടിട്ടുപോകുമ്പോൾ
വീണ്ടും സൂചികൾ നിശ്ചലമാകും.
പ്ലാസ്റ്റർ ഇട്ട കാലുമായി
തിണ്ണയിലെ ചാരുകസേരയിൽ
അപ്പൻ ഇങ്ങനെ നോക്കിയിരിക്കും.
ന്യൂസ് ചാനലുകൾ മാറി മാറി വന്നു പോകും
സിനിമകൾ പലതു കഴിയും
മുറ്റത്തെ പയറിലെ മുഞ്ഞകളെ ഞെക്കി കൊല്ലുകയും
വീണ്ടും വീണ്ടുമവ ഉയിർത്തെഴുന്നേൽക്കുന്നുവെന്നു തോന്നുകയും ചെയ്യും.
എന്നിട്ടും പോകാത്ത സമയത്തെ ഞെക്കി കൊല്ലുവാൻ ശ്രമിച്ചു കൊണ്ട്
അപ്പനും മോളും പത്രങ്ങൾ അരിച്ചു പെറുക്കുകയും
ന്യൂസ് ചാനലുകളേക്കാൾ ചർച്ചകൾ നടത്തും.
എന്നിട്ടും അടിക്കാത്ത സ്കൂളിലെ നാലുമണി ബെല്ലിനെയോർത്ത്
അവർ പരസ്പരം പരാതിപ്പെടും.
മണ്ടൻ പൂച്ച പരാതികളൊന്നുമില്ലാതെ
'അമ്മ കൊടുത്തതൊക്കെ തിന്നു തീർത്ത് നാലുമണിവരെയുള്ള ഉറക്കത്തിലാവും.
മുറ്റത്തെ കിളിക്കൂട്ടിൽ മാറി മാറി നോക്കി
മുട്ടകൾ രണ്ടും അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തും.
ഉണങ്ങിയ തുണികളൊക്കെ വീണ്ടും വീണ്ടും വെയിലത്തിടുകയും
ഉണക്കിയെടുക്കുകയും ചെയ്യും.
എന്നിട്ടും വരാതെയാകുമ്പോൾ
അപ്പൻ നീട്ടിയൊന്നുറങ്ങും.
ഉറങ്ങിയെണീക്കുമ്പോൾ ക്ലോക്കിലെ സൂചികൾ ഒന്നനങ്ങിയിട്ടുപോലുമുണ്ടാവില്ല.
വെയിൽ താഴുമ്പോൾ പാടവരമ്പത്തേക്കു ഒരു നടപ്പാവും,
ഇന്നോ നാളെയോ വെള്ളത്തിൽ മുങ്ങാൻ തയ്യാറായി നിൽക്കുന്ന
പയറിൻ കുഞ്ഞുങ്ങളേയും വെണ്ടത്തൈകളേയും
ഒന്ന് കണ്ട് തിരിച്ചു പോരും.
അപ്പോഴേക്കും രണ്ടു ഫ്ലാസ്ക് കട്ടൻ കാപ്പികൾ തീരുകയും,
മൂന്നാമതൊരെണ്ണം അടുപ്പത്തു തിളച്ചു മറിയുകയും ചെയ്യും.
അങ്ങനെയിരിക്കെ കിതച്ച ആക്ടീവയുടെ ശബ്ദം
വളവു തിരിഞ്ഞെത്തും.
സമയം വീണ്ടും ഓടിത്തുടങ്ങുകയും
മണ്ടൻ പൂച്ച ഉറക്കം നിർത്തുകയും
അപ്പനും മോളും ഒന്നും സംഭവിക്കാത്ത ആ ദിവസത്തെക്കുറിച്ച്
എന്തൊക്കെയോ പറയാനുള്ളതായി ഭാവിച്ച് തിണ്ണയിലേക്കു ഓടിയെത്തുകയും ചെയ്യും

അങ്ങനെയിരിക്കെയാണ്
'അമ്മ ആശുപത്രിയിലാകുന്നത്.
പോയ വഴിയേ
'അമ്മ ചുവരിലെ സമയം കൂടി കൊണ്ടുപോയിരിക്കുന്നു.
കൂടെ അടുക്കളപ്പുറത്തെ കലണ്ടറും
രാത്രിയും പകലുമില്ലാതെ
ദിവസങ്ങളിലാതെ വീടുകൾ ഉണ്ടാകുന്നത്
അമ്മയില്ലാതെയാകുമ്പോഴാണ്.
പിന്നെ ആകെയുണ്ടാവുക
വീണ്ടും വീണ്ടും നിറയുന്ന കട്ടൻ കാപ്പി ഫ്ലാസ്കുകളാണ്.

Thursday, September 27, 2018

ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ എഴുതുന്നവൾ
അത്രമാത്രമാണ് അവളെക്കുറിച്ചു പറയപ്പെട്ടത്.
പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് 
ആവി പിടിച്ച സന്ധ്യകളിലൊന്നിലാണ് 
അവൾ ആദ്യത്തെ സങ്കീർത്തനമെഴുതിയത്.
അവന്റെ നട്ടെല്ലിടത്തിലെ രോമങ്ങൾക്കിടയിൽ 
അവളിങ്ങനെ എഴുതി.
"വാഴ്ത്തപ്പെട്ടവൻ"
പുളിമ്പൊടി വേകിച്ച മറ്റൊരു സന്ധ്യയിൽ
അവളിങ്ങനെ കുറിച്ചു 
"ആലിംഗനങ്ങളാൽ വാഴ്ത്തപ്പെടുന്നവനേ, നിനക്ക് സ്തുതി"
കരിമ്പടം മറന്നുവെച്ച രാത്രികളിലൊന്നിൽ 
അവളൊരു സ്തോത്രഗീതം രചിച്ചു.
വലതു കയ്യിൽ കവിതകളുമായി ഉറങ്ങിയ രാത്രിയിൽ
 അവളിങ്ങനെ കുറിച്ചു,
"ഓർശ്ലേമിന്റെ തെരുവുകൾ പോലെ 
എന്നെ ശബ്ദായമാനമാക്കിയവനേ
നിനക്ക് സ്തുതി"
സുഭാഷിതങ്ങളിൽ ജീവിച്ചിരുന്ന ഒരുവൾ
പൊടുന്നനെ നക്ഷത്രങ്ങളെ നോക്കി
ഇങ്ങനെ ആലപിച്ചു
"മരുഭൂമിയുടെ ആഴങ്ങളിൽ
ഉർവരതയുടെ സങ്കീർത്തനങ്ങൾ ഒളിപ്പിച്ചവനേ
കഴുത്തോളം മുങ്ങുന്ന ജലാശയത്തിൽ
നിനക്കെന്റെ ഗീതങ്ങൾ"

ലോകം മുഴുവൻ ഒന്നിച്ചു പറഞ്ഞു
ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ 

Friday, August 31, 2018

ശൂന്യം

മരണം മണക്കുന്ന പാതിരാകളിൽ
എനിക്കൊപ്പം കുന്തിച്ചിരുന്നവളേ
ഇന്നലെയൊരു ഉരുൾപൊട്ടലിൽ തറ താനേ കീറുകയും
നീ ഇല്ലാതാവുകയും ചെയ്ത നേരത്ത്
ആകാശം നെടുകെ  പിളരുകയും
നമ്മൾ  കാത്തിരുന്ന പ്രാവിൻകുഞ്ഞുങ്ങൾ
മിന്നലുകളാവുകയും ചെയ്തു.
നീയിപ്പോഴും എന്തെടുക്കുകയാണ്?

കല്ലറയിലെ സിമന്റ് മണക്കുന്ന തറകളിൽ
കഥകളുറങ്ങുന്നുവെന്നു പറയുകയും
കാച്ചെണ്ണയുടെ ഗന്ധത്തിൽ,
സ്വയം കഥകളാവുവുകയും ചെയ്തവളേ
ഇരുണ്ട മലവെള്ളപ്പാച്ചിലിൽ
നക്ഷത്രങ്ങൾ പോലും ഒലിച്ചു പോവുകയും
നമ്മൾ  നിന്നിടം ശൂന്യമാവുകയും ചെയ്തു.
നീയിപ്പോഴും എവിടെയാണ്?

അത്രമേൽ ഇവിടം ശൂന്യമാണ്
അത്രമേൽ....................

Thursday, August 30, 2018

ഇടം

എനിക്ക് വേണ്ടി
കറുത്ത കുപ്പായങ്ങൾ തുന്നിയവനേ,
ഒഴിഞ്ഞ തോൽക്കുടങ്ങളിൽ 
എന്നെയുരുക്കി നിറച്ചവനേ 
ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക് 
എനിക്കൊരു ഹവ്വായുണ്ടെന്ന് പറഞ്ഞവനേ 
പറുദീസാ പോലൊരു അടുക്കളത്തോട്ടത്തിൽ 
മള്ബറിയുടെ വീഞ്ഞുമായി 
സർപ്പം നിന്നെ കാത്തിരിക്കുമ്പോൾ 
കാറും കോളുമുണ്ടാവും 
എന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്ന കടലുകളിൽ 
നമുക്ക് വള്ളങ്ങളുണ്ടാക്കാം. 
ഒരു തിര പോലും താങ്ങാനാവാതെ 
കടലിന്റെ ആഴങ്ങളിൽ മെല്ലെയില്ലാതാവുമ്പോൾ 
മുങ്ങി മറന്ന കപ്പലുകളിലൊന്നിൽ 
ഞാൻ നിനക്കൊരു പറുദീസാ കാട്ടിത്തരും.
ചെകിളകൾ മുളച്ചു മത്സ്യമായി രൂപാന്തരപ്പെടുന്ന ആ നേരം 
മീനുകൾ ചുംബിക്കുന്നതെങ്ങനെ എന്ന് 
ആദ്യമായി നമ്മളറിയും..


Wednesday, April 11, 2018

പാതിരാ



അരികെയൊരു റെയിൽ പാളത്തിൽ
ഇല്ലാതായ ആത്മാക്കളത്രയും
ഇന്നലെ പാതിരായ്ക്ക്
എണീറ്റ് കുന്തിച്ചിരുന്നു.
എന്നും രാത്രി അവർ അങ്ങനെ ചെയ്യാറുണ്ടത്രെ.
ഓരോ തീവണ്ടിക്കുലുക്കത്തിലും
അവർ എണീറ്റിരിക്കുകയും
അലറിക്കരയുകയും ചെയ്യുമെന്ന്.
മറ്റൊരു തീവണ്ടിയെത്തും വരെ
നിശബ്ദമായി വിങ്ങുമെന്ന്.
ഇന്നലെ രാത്രി ഞാനും എണീറ്റ് കുന്തിച്ചിരുന്നു.
അവർക്കൊപ്പം അലറിക്കരഞ്ഞു.
പൊടുന്നനെ
കരച്ചിൽ ഒരു ചിരിയായി മാറുകയും
ഓരോരുത്തർ ഓരോരുത്തരായി എഴുന്നേറ്റ്
എനിക്കരികിലെത്തുകയും
വിലാപയാത്ര കണക്കെ
പാളത്തിലേക്കാനയിക്കുകയും ചെയ്തു.
ഇപ്പോൾ ഞങ്ങൾ കുന്തിച്ചിരിക്കാറുണ്ട്.
പാതിരാത്രികളിൽ.
ഓരോരുത്തർ ഓരോരുത്തർ വന്നു ചേരുന്ന സന്തോഷത്തിൽ
ഇപ്പോൾ പൊട്ടിച്ചിരിക്കാറാണ് പതിവ്.

Thursday, March 8, 2018

എഴുതുന്നവളുടെ 'അമ്മ




എഴുതുന്നവളുടെ 'അമ്മ
ഇപ്പോഴും കൊന്ത ചൊല്ലുമ്പോൾ
അവൾക്കായി ഒന്ന് കൂടുതൽ ചൊല്ലുകയും
അവൾക്കു ചുറ്റും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാറുണ്ട്.
ആ പുകച്ചുരുളുകളിൽ നിന്നുമൊരിക്കൽ
മാലാഖാമാർ ഇറങ്ങി വരുമെന്നും
എഴുത്തു പലകയിൽ ആനാംവെള്ളം തളിക്കുമെന്നും
അവർ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ
ഇന്നലെ കേട്ട ഗസലുകലാല്‍ ആലോസരപ്പെടുകയും
പുതിയൊരു പുസ്തക വായനയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ അമ്മ ഇപ്പോഴും അവള്‍ക്കായി
മെഴുകുതിരികള്‍ കത്തിക്കാറുണ്ട്
ആ നശിച്ച വിഷയങ്ങളൊന്നും
അവളുടെ എഴുത്തില്‍ കടന്ന് വരാതിരിക്കേണ്ടതിനും
നല്ലൊരു 'അവന്‍' കടന്ന് വരേണ്ടതിനും
മെഴുകുതിരികള്‍ ആവശ്യമാണെന്ന്
അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ അതില്‍ നിന്നും നാല് മെഴുകുതിരികളെടുത്ത്
പാതിരാവില്‍ കഥകളാക്കുകയും
മറ്റൊരു എഴുത്തുകാരനുമായി പ്രണയത്തിലാവുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ അവളുടെ പുസ്തകക്കെട്ടുകൾ ഓരോന്നായി
അടുക്കി വയ്ക്കുകയും
അലസമായ കിടക്കവിരിയും മാറാലയും വൃത്തിയാക്കുകയും
ഇതിനിടയിൽ അവൾ
മറ്റുള്ള അവളുമാരിൽ ഒരാളാകാൻ
സങ്കീർത്തനങ്ങൾ ഉരുവിടുകയും ചെയാറുണ്ട്.
അവളാകട്ടെ,
ജനലരികിൽ വെള്ളവരയൻ പാമ്പിനോട് കൂട്ടുകൂടുകയും
അവനോടു കഥകൾ പറയുകയും
ചെയ്തു തുടങ്ങിയിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ ഇടയ്ക്കിടെ അവളെ വായിക്കുകയും
പലതപ്പാടെ മായ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.
മായ്ച്ചാൽ ഇല്ലാതാവുന്ന ചിന്തകളിൽ
റൂഹാദക്കുദിശായുടെ വരപ്രസാദം നിറയ്ക്കാമെന്ന്
അവർ ഇപ്പോഴും വ്യാമോഹിക്കുന്നു.
അവളാകട്ടെ മായ്ച്ചതത്രയും ഡയറിത്താളുകളിൽ കുറിച്ചിടുകയും
ചുംബനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുകകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ
ഇന്നലെയൊരു ഗസൽ കേൾക്കുകയും
അതവളുടെ വായനമുറിയിൽ നിന്നാണെന്നു അറിയുകയും ചെയ്തിരിക്കുന്നു.
അവളവിടെ കുന്തിരിക്കപ്പുകയുടെ ഇടയിൽ നിന്ന്
മാലാഖാമാർക്കു കഥകൾ വായിച്ചു കൊടുക്കുകയും
പരിശുദ്ധ റൂഹായ്ക്കു
പ്രണയത്തിന്റെ സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു.


അവളുടെ 'അമ്മ
ജപമാല മുറുകെപ്പിടിക്കുകയും
വീണ്ടും വീണ്ടും അനാംവെള്ളം വെള്ളം അവളുടെമേൽ
ആഞ്ഞു വീശുകയും ചെയ്തു.

Monday, February 12, 2018

ജാരന്റെ സ്തുതികൾ

കാമുകനേ പ്രീയപ്പെട്ടവനേ
എന്‍റെ ജാരനാകുവാന്‍
തയ്യാറാവുക.
നമുക്ക്
ഭാര്യാഭാര്‍ത്താക്കന്മാര്‍ അല്ലാതാവാം.
ജാരനാവുക.
മുന്‍വശത്തെ പൂന്തോട്ടവും
ഏപ്രില്‍ ലില്ലികളും കടന്ന്
ഉമ്മറപ്പടി വഴി കയറുന്ന
ജാരനാവുക.
നിനക്കായി
നിലാവുപുതച്ച ജനലരികുകളില്‍
അപ്പവും വീഞ്ഞുമുണ്ടാവും.
നിലാവരിച്ചിറങ്ങുന്ന കോണുകളില്‍
ഏദേന്‍ തോട്ടങ്ങളുണ്ടാവും.
.............
പ്രിയനേ
ജാരനേ
നമുക്ക്
മുടിയിഴകള്‍ തഴുകുന്ന
കുട്ടികളാകം.
മുടിയിഴകളില്‍
വഴികളുണ്ടാകുമ്പോള്‍
ഞാന്‍ നിന്‍റെ സന്താനത്തെ പെറാം.
.....................
പ്രിയനേ
ജാരനേ
ജാരന്മാരില്‍ വാഴ്ത്തപ്പെട്ടവനേ
നമുക്ക്
പ്രേമത്തിന്റെ സ്തുതികളാലപിക്കാം.
അവസാനത്തെ സ്തുതിയില്‍
വലിഞ്ഞുമുറുകിയുണരും വരെ
നീയായിരിക്കും
എന്‍റെ അവസാന ജാരന്‍.

Wednesday, September 20, 2017

ഏപ്രിൽ പൂവുകൾ

കറുത്ത കാലിലെ
അത്ര കറുപ്പില്ലാത്ത കുഴിനഖത്തിൽ ഈർക്കിലി കുത്തി
അവൻ വീണ്ടും ചോദിച്ചു.
എന്തിനാണ്
ഏപ്രിൽ ലില്ലികളെ സ്നേഹിക്കുന്നതെന്ന് ?
അവനോടോ ഏപ്രിൽ ലില്ലികളോടോ പ്രണയമെന്ന് ..
                ***
ഋതുമതിയെന്നു വാഴ്ത്തപ്പെടും മുൻപേ
അപ്പൂപ്പന്താടികൾ കഥ പറഞ്ഞിരുന്ന കാലത്ത്
പോകാനാനുവാദമില്ലാത്ത കാട്ടുപൊന്തകളിൽ
അവ
വിരിഞ്ഞു നിന്നിരുന്നു.
ചിലപ്പോൾ ഒറ്റക്ക്.
ചിലപ്പോൾ ഒന്നിച്ച്.
അതിർത്തി ഭേദിച്ചവർ .
ഭയമറിയാത്തവർ.
ഓരോ വർഷവും തിരികെയെത്തിയവർ.
പതിയെ പതിയെ വരാതായവർ.
              ***
കറുത്ത ഡയറിത്താളുകൾ അടർത്തിയകത്തി
അത്ര കറുപ്പല്ലാത്ത മകൾ ചോദിക്കുന്നു
ഏപ്രിൽ പൂവുകൾ എവിടെയാണെന്ന് ..
             ***
കണക്കുകൾ സൂക്ഷിക്കാത്ത നാട്ടിൽ നിന്നും
എന്റെ മരിച്ചടക്കുകൾക്കു ഗാനമാലപിക്കുവാൻ
ഏപ്രിൽ പൂവുകൾ ഉണ്ടാവും.
മഴ തിമിർത്തു പെയ്യുന്ന രാത്രികൾക്കവസാനം
വേനലിന്റെ ഉച്ചിയിൽ
അടഞ്ഞ കണ്ണുകൾ ഉള്ളവളെകാണാൻ
അവ ഒരിക്കൽ കൂടി വിരിയും.
പൂവുകൾ അങ്ങനെയാണ്.
യാത്ര തിരിക്കുംനേരം
ഒരിക്കൽ കൂടി കാണുവാനെത്തുന്നവർ.
വാക്കുകൾ പാലിക്കുന്നവർ.
പ്രണയിക്കുന്നവർ
ഏപ്രിൽ പൂവുകൾ.