മരിക്കുമെന്നുള്ള ഭയമല്ല,
ആർക്കൊപ്പമടക്കുമെന്നുള്ള ഭയമാണ്.
പള്ളിസെമിത്തേരിയിലെ പൊള്ളുന്ന തറയിൽ
എങ്ങനെ കിടക്കുമെന്ന അങ്കലാപ്പാണ്.
റബറിലകൾ മാത്രമുള്ള
സെമിത്തേരി മണത്തോടുള്ള വെറുപ്പാണ്.
ഇപ്പോൾ അസൂയ
എന്റെ പുരയിടത്തിൽ മരിച്ച
മുയലുംകുഞ്ഞുങ്ങളോടാണ്.
കുഞ്ഞുങ്ങളൊരുക്കിയ കുഴിമാടത്തിൽ അലിഞ്ഞില്ലാതായി
അവർ ഇലകളിലും പൂക്കളിലുമെത്തി.
വല്യമ്മച്ചി ഇപ്പോഴും അഴുകിപൂർത്തിയാകാതെ
പള്ളിസെമിത്തേരിയിൽ.
എനിക്കവർക്കൊപ്പമെഴുകണം.
മുയലുംകുഞ്ഞുങ്ങൾക്കൊപ്പം.
അടുത്ത വേനൽക്കാലത്ത്
ഒരായിരം വാകപ്പൂക്കളായി
നിന്റെ നെറുകയിൽ
ചുവന്നു പെയ്യണം.
ചുവന്നു ചുവന്നു പെയ്യണം.
No comments:
Post a Comment