Monday, November 9, 2020

ഹൃദയമേ നിനക്കെത്ര വാതിലുകളാണ്!

എത്ര മുട്ടിയാലും
തുറക്കാത്ത വീടുകളുണ്ട്.
വാതിൽക്കലെത്തി ആവേശപൂർവ്വം കാത്തിരിക്കാമെങ്കിലും
അവ ഒരിക്കലും തുറക്കപ്പെടുകില്ല.
ഹൃദയത്തിൻ്റെ അരികു ചേർത്ത്,
വിള്ളലുകളിലൂടെ,
അല്പ്പാല്പ്പം അകം കാണുംവിധം
ചേർത്തടച്ചിരിക്കും.
കുത്തിയിരിക്കാം
പുറത്ത് ചുമ്മായിങ്ങനെ.
തണുപ്പത്ത്
വെയിലത്ത്
മഴയത്ത്.
വീണ്ടും വീണ്ടും 
വിള്ളലുകളിലൂടെ അകം കാണാം.
അകത്ത് ചിരിയും ചിന്തയും കേൾക്കാം
ഞരക്കവും കരച്ചിലും കാണാം.
ഇന്നല്ലെങ്കിൽ നാളെ എന്നവണ്ണം
വിടവുകൾ 
നമ്മെയിങ്ങനെ കണ്ണുകാട്ടും.


എത്ര ഒച്ചവെച്ചാലും
കേൾക്കാത്ത വാതിലുകളുണ്ട്.
ഒരു വട്ടം മാത്രമെന്ന് കെഞ്ചിയാലും
തുറക്കപ്പെടാത്തവ.
തുറന്നാൽത്തന്നെ
അതിവേഗം കൊടിയടയ്ക്കപ്പെടുന്നവ.
അങ്ങനെയൊന്നിൽ തട്ടിത്തളർന്ന
ഒരു മനുഷ്യനെക്കണ്ടു.
അയാളുടെ ഹൃദയം പോലും
നരച്ചിരുന്നു.

എത്ര തുറന്നാലും
തുറക്കപ്പെടാത്ത വാതിലുകളുണ്ട്.
അവയൊന്നിൻ്റെ മുന്നിലാണ്
ഞാനിപ്പോൾ.
അകത്തു കടക്കാം
തോന്നുമ്പോൾ പുറത്തും.
സ്വീകരണമുറിയ്ക്കപ്പുറം
ഒന്നു തട്ടി വിളിക്കുവാൻ പോലും വാതിലുകളില്ലാതെ
ഇതെത്രാമത്തെ വാതിലാണ്!


No comments:

Post a Comment