Tuesday, May 30, 2017

പൂച്ചക്കുഞ്ഞുങ്ങൾ

'അമ്മ പറഞ്ഞ കഥകളിൽ
പെൺകുട്ടികൾ 
പൂച്ചക്കുഞ്ഞുങ്ങളെ 
ഗർഭം ധരിച്ചിരുന്നു. 
വെളുത്ത രോമങ്ങളുള്ള 
നീലക്കണ്ണുകളുള്ള 
പൂച്ചക്കുട്ടികൾ. 
'അമ്മ പറയാതിരുന്ന 
കഥകളിലൊരിടത്താണ് 
അവൾ ഒരു ചാപിള്ളയെ പെറ്റത്‌.
അടഞ്ഞ കുറുകിയ കണ്ണുകളുള്ള 
ചാപിള്ള. 
കാണെക്കാണെ 
അവളുടെ കണ്ണുകൾ അടയുകയും 
കരഞ്ഞ കണ്ണുകളുള്ള പൂച്ചക്കുഞ്ഞായി 
അവൾ രൂപാന്തരപ്പെടുകയും ചെയ്തു. 

Sunday, April 9, 2017

കവിത

ഒരു കവിത പാടാമോ എന്നവൾ 
'അതിജീവനം'
എന്ന് പറഞ്ഞു അവൻ ഒരു നടപ്പായിരുന്നു.
പൊരിഞ്ഞ വെയിലിൽ.
ഒരു കറുത്ത കവിത.

Friday, January 13, 2017

ഇനി മടക്കമാണ്.... ഇലകളായി പുനർജനിക്കുവാൻ

ഓരോന്നുമോരോ ബിന്ദുവിലാണ്.
കരച്ചിലും 
തുടച്ചിലും,  
രക്തമുറങ്ങുന്ന 
ഗര്ഭകാലവും, 
രക്തമുരുകുന്ന
ആർത്തവകാലവും,
നിന്നെയറിഞ്ഞതും, 
ആത്മാവിൽ തൊട്ടതും,
അടുത്ത നിമിഷം 
ഇലകളായി പുനർജനിക്കുവാൻ 
അയ്യപ്പൻറെ കവിതയിൽ 
ഒളിച്ചിരുന്നതും,
പെണ്ണെ എന്ന് വിളിച്ചെന്നെ 
ഖസാക്കിന്റെ ആദ്യ താളുകളിൽ 
കൊണ്ടു നിർത്തിയതും. 
കാലമുരുണ്ടു കൂടെയുരുളുവാനാകാതെ 
കവിത വറ്റിയ 
നിന്നെ പ്രണയിച്ചതും,
ഇനിയും പിറക്കാത്ത 
പൊന്മകളൊന്നിനെ 
സ്വപ്നത്തിൽ സ്വപ്നത്തിൽ
ഉമ്മ വയ്ക്കുന്നതും.
ഓരോരോ ബിന്ദുവിലാ-
ണോരോരോ ബിന്ദുവിൽ.
അങ്ങനെയിതാ 
അവസാന ബിന്ദു.
കറുത്ത മാറിടത്തിൽ നിന്നും 
ഒരിറ്റു മുലപ്പാൽ.
അവിടെയവസാനം.
ഇനി മടക്കമാണ് ഇലകളായി പുനർജനിക്കുവാൻ. 

Friday, December 30, 2016

അവൾ

അവർ അവൾക്കു
ഏപ്രിൽ പൂവുകൾ കൊണ്ട്
കുടിലു കെട്ടുകയും
വിരലുകൾ നോവാത്ത വിധം
തുന്നൽ പഠിപ്പിക്കുകയും
വെയിലുകൾ കാണാത്ത വിധം
അവളെ മറച്ചു പിടിക്കുകയും ചെയ്തു.
                     ***
കളഞ്ഞു കിട്ടിയൊരു പേനയിൽ,
ഏപ്രിൽ പൂവുകളുടെ ഇതളുകളിൽ
അവൾ എഴുതിയതത്രയും
വള്ളിക്കുടിലുകളെ തളർത്തിക്കളയുകയും
അവളെ ഭ്രഷ്ടയാക്കുകയും
ചെയ്തു.
                     ***
ഇപ്പോൾ അവൾ
ഏപ്രിൽ പൂവുകൾ കൊണ്ടുള്ള കുടിലിൽ ഉറങ്ങാറില്ല.
വെയിലുകളെ ഭയക്കാറില്ല.
പുസ്തകങ്ങൾ വായിക്കുകയും
യാത്രകളിലായിരിക്കുകയും
പുഞ്ചിരിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.
                   ***
ദൂരെ ഒരു ഏപ്രിൽ പൂവ്
ചിരിച്ചു കുഴയുന്നു.
വിലക്കപ്പെട്ട 'കനി'
കയ്യെത്തിപ്പറിച്ചവളെ
വിലക്കിയവരാണത്രെ
ഭ്രാന്തന്മാർ.
              ***

Friday, December 23, 2016

എടി കറുത്ത പെണ്ണെ

പെണ്ണേ
എടി കറുത്ത പെണ്ണേ
ഇന്നലെ വെളുത്തൊരുത്തൻ പറഞ്ഞു
അവനൊരു കറുത്ത പെണ്ണിനെ വേണമെന്ന്.
പുകച്ചുരുളുകളെ ഓർമ്മിപ്പിക്കുമാറ്
കറുകറുത്തൊരു മുടിയുള്ളവൾ.
തൊട്ടെടുത്തു കണ്ണെഴുതാൻ
കറുകറുത്തൊരു തൊലിയുള്ളവൾ.
ബീഡിക്കറ പുരളും പോലല്ലാതെ
ചേറു പുരളുംപോലൊരു ചുണ്ടുള്ളവൾ.
ബീഡിക്കറയുണ്ടെലും കുറ്റമില്ലെന്ന്.
കെട്ടുവാനല്ല
കൂടെ പൊറുപ്പിക്കുവുവാനല്ല
ഒന്നിച്ചു പാർക്കാനെന്ന്.
ഒന്നിച്ചു കുതിക്കാനെന്ന്.
പെണ്ണേ
എടി കറുത്ത പെണ്ണേ
വെളുത്തുപോയതിലവന്
കുറ്റബോധമുണ്ടെന്ന്.


# ഏപ്രിൽ പൂവുകൾ പോലും
അസൂയപ്പെട്ടവളേ.
നിനക്കെന്തൊരു
കറുപ്പാണ്.


മിന്നാമിനുങ്ങുകൾ

ഇരുട്ടത്തിറങ്ങി
ഇന്നലെ നീയെന്റെ
ചരിത്ര  പുസ്തകങ്ങൾ മിന്നാമിനുങ്ങുകൾക്കു
തിന്നാൻ കൊടുത്തല്ലേ.
അപ്പോൾ  മുതൽ
നിറം മങ്ങി
കനല് കെട്ട്
അവ കവിതയന്വേഷിച്ചു നടപ്പാണ്.

Wednesday, November 30, 2016

പിന്നോട്ട്

ഉന്മാദമാണ്.
ഉന്മാദനങ്ങളിലുന്മാദം.
ഇന്നലെ സ്വപ്നങ്ങളിൽ
നിന്നിറങ്ങി
ഒരോട്ടം.
പിന്നോട്ട്
പിന്നോട്ട് പിന്നോട്ട്
ഒരുപാച്ചിൽ.
മലയും കുന്നും
പുഴയും കൈത്തോടും
വർഷങ്ങളും കടന്ന്
ഗര്ഭപാത്രത്തിലേക്കുള്ള
കുതിപ്പിലേക്ക്.
കൂടെ കുതിച്ച
ഭ്രൂണങ്ങളിലേക്ക്.
പിന്നിലേക്കങ്ങനെ
പിറവിയില്ലായ്മയിലേക്ക്.

Monday, November 28, 2016

മരിച്ചടക്കുകൾ ഇല്ലാത്തൊരിടം

മരിച്ചടക്കുകൾ
ഇല്ലാത്തൊരിടം.
പൂവുകൾ പോലെ
ഇലകൾ പോലെ.
കൊഴിഞ്ഞു കൊഴിഞ്ഞു
അടർന്നടർന്ന്....
നീയേത്
ഞാനേത്
പൂവേത്
പുഴയേത്
എന്നറിയാത്തൊരു ലോകം.



നവംബറിന്റെ നഷ്ടം

ചുവപ്പെന്ന് അവൻ
ഫിദൽ എന്നവൾ.
പ്രണയമെന്നു വീണ്ടുമവൻ
കാസ്ട്രോ എന്ന്
വീണ്ടുമവൾ.

********************

ഫിദൽ
പ്രീയപ്പെട്ടവനേ
ഒരു രാജ്യത്തെ ചുമന്നവനേ
ഒരു ജനതയെ ചങ്കിലേറ്റിയവനേ
എത്ര ഹൃദയങ്ങളാണ്
നിന്നെ ചുമക്കുന്നത്.

*************************

ചുവപ്പിച്ചു ചുവപ്പിച്ചു
ചങ്കിൽ ചോര നിറച്ചവൻ

***************************

ഓരോരോ കാലടികളിൽ
ചിതറിക്കിടപ്പാണ്
എന്റെ പ്രണയം.
ഒന്ന്
ഫിദൽ
നിന്റെ
പുകച്ചുരുളുകളിലും.
വിപ്ലവത്തിലും

******************************

ഫിദൽ ഇല്ലായിരുന്നുന്നുവെങ്കിൽ....
ചങ്കിൽ
ഒരു ചുവപ്പ് കുറയുമായിരുന്നു.
ഒരു പ്രണയം കുറയുമായിരുന്നു.

*****************************


Tuesday, November 22, 2016

എന്റെ മണമേ

എന്റെ മണമേ...
എന്തിനാണിങ്ങനെ
ഓർക്കാപ്പുറത്ത് കേറി വന്ന്
ഒറ്റ ഇരിപ്പിലെന്നെ
അടുക്കളപ്പുറത്തെത്തിക്കുന്നത്?
ഓർമ്മയിലിങ്ങനെ നിൽപ്പാണ്
നല്ലസ്സൽ മീൻ പറ്റിച്ചതിന്റെ
ചട്ടിയും നക്കി
അവസാനത്തെയാ
കുടംപുളിയും മുളകും കടിച്ച്
പെണ്ണൊരുത്തി.  

Saturday, November 19, 2016

കഥകൾ

കഥകളുറങ്ങുന്നിടത്ത്
കുട്ടികൾ ഉണർന്നിരിക്കുകയും
മുത്തശ്ശിമാർ വാചാലരാവുകയും
നിലാവ് കൂട്ടിരിക്കുകയും
ചെയ്യുന്നു.

കഥകളുണർന്നിടത്ത്
മതമുണരുകയും
ചരിത്രം സൃഷ്ടിക്കപ്പെടുകയും
നിലാവ് മയങ്ങുകയും
ചെയ്തു. 

Tuesday, November 15, 2016

തിയോ

തിയോ
പ്രീയപ്പെട്ടവനേ..
നീ ഇല്ലായിരുന്നുവെങ്കിൽ
എന്റെ വിഭ്രാന്തിയും പ്രണയവും
ചിന്തയിലെ തിരകളും
ഉണ്ടാകുമായിരുന്നില്ല.
അത്രമേൽ
വാന്ഗോഗിനെ സ്നേഹിച്ചവനേ,
ഒരുവേള
നീയവനെ വെറുത്തിരുന്നെങ്കിൽ
ഇന്നും
ഭ്രാന്തിന്റെ നിറമറിയാതെ
ഉന്മാദത്തിന്റെ ഗന്ധമറിയാതെ
മഞ്ഞയും ചുവപ്പുമറിയാതെ
അവന്റെ കൽക്കരികളിലൊന്നായി
ഞാനും മടങ്ങുമായിരുന്നു.
നിനക്ക്.
ഉന്മാദത്തിന്റെ ഉമ്മകൾ 

പൂന്തോട്ടം നിർമ്മിക്കുന്നവൾ

അടുക്കളയിൽ നിന്നിറങ്ങി 
അവളൊരു പൂന്തോട്ടം തീർത്തു.
വല്യമ്മച്ചി പറഞ്ഞ 
ഏദൻ തോട്ടം മാതിരിയൊന്ന്.
പിന്നീട് മുറ്റത്തൊന്ന്,
പടിപ്പുരയിലൊന്ന്,
ഉമ്മറത്തൊന്ന്,
അടുക്കളവാതിൽക്കലൊന്ന്.
അവൾക്കൊരു മുറിയില്ലാത്തതിനാൽ 
അവിടെ മാത്രം 
ഒന്നുണ്ടായില്ല. 
ഉണ്ടായിടത്തൊക്കെയും നടുവിൽ 
അവളൊരു മരം നട്ടു.
ഓരോരോ തവണയായി 
അവൾക്കു തൂങ്ങി മരിക്കുവാൻ