Wednesday, May 15, 2024

നമ്മൾ

ഒന്നമർത്തി മൂളിയാൽ  
പൊടിഞ്ഞു പോവുന്നത്ര നേർത്തിരിക്കുന്നു
ആത്മാവിൻ്റെ ഇരുമ്പു ചട്ടകളെന്ന്
ഇനിയുമെങ്ങനെ ഞാൻ പറയും.
ഒരു ചുംബനം കൊണ്ട് ശരിയാവുന്ന ദൂരത്തിൽ നിന്നും
നമ്മളെത്രയോ അകന്നു കഴിഞ്ഞിരിക്കുന്നുവെന്നും 
നിശ്വാസങ്ങൾ പോയിട്ട് 
മൗനവും ശകാരങ്ങളുംപോലും 
തിരിച്ചറിയാതെയായിരിക്കുന്നുവെന്നും 
എങ്ങനെ പറഞ്ഞു മനസിലാക്കും.

എഴുതാൻ മറന്ന കവിതകളൊക്കെ
എന്നെ ശകാരിക്കുകയാണ്.
നഷ്ടമായത് കവിതകളല്ല 
പ്രണയമാണെന്ന് പറഞ്ഞുകൊണ്ട്.

ഒരാൾക്കും
ഒന്നു തൊടാൻ പോലുമാവാത്ത വിധം
ഹൃദയം നേർക്കുകയും 
നേർത്തുനേർത്തു വെള്ളിനൂലുകൾ കണക്കെ 
ഇടതടവില്ലാതെ പെയ്യുകയും 
ശൂന്യമാവുകയും ചെയ്തിരിക്കുന്നു. 

ഇനിയുമെങ്ങനെയാണ് 
ഞാൻ നിന്നെ പ്രണയിക്കുക?
ഇനിയുമെങ്ങനെയാണ് 
നിനക്ക് ഞാനെന്റെ പ്രാണൻ നൽകുക?
ഇനിയുമെങ്ങനെയാണ് 
നമ്മളാവുക.