Thursday, March 8, 2018

എഴുതുന്നവളുടെ 'അമ്മ




എഴുതുന്നവളുടെ 'അമ്മ
ഇപ്പോഴും കൊന്ത ചൊല്ലുമ്പോൾ
അവൾക്കായി ഒന്ന് കൂടുതൽ ചൊല്ലുകയും
അവൾക്കു ചുറ്റും കുന്തിരിക്കം പുകയ്ക്കുകയും ചെയ്യാറുണ്ട്.
ആ പുകച്ചുരുളുകളിൽ നിന്നുമൊരിക്കൽ
മാലാഖാമാർ ഇറങ്ങി വരുമെന്നും
എഴുത്തു പലകയിൽ ആനാംവെള്ളം തളിക്കുമെന്നും
അവർ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ
ഇന്നലെ കേട്ട ഗസലുകലാല്‍ ആലോസരപ്പെടുകയും
പുതിയൊരു പുസ്തക വായനയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ അമ്മ ഇപ്പോഴും അവള്‍ക്കായി
മെഴുകുതിരികള്‍ കത്തിക്കാറുണ്ട്
ആ നശിച്ച വിഷയങ്ങളൊന്നും
അവളുടെ എഴുത്തില്‍ കടന്ന് വരാതിരിക്കേണ്ടതിനും
നല്ലൊരു 'അവന്‍' കടന്ന് വരേണ്ടതിനും
മെഴുകുതിരികള്‍ ആവശ്യമാണെന്ന്
അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
അവളാകട്ടെ അതില്‍ നിന്നും നാല് മെഴുകുതിരികളെടുത്ത്
പാതിരാവില്‍ കഥകളാക്കുകയും
മറ്റൊരു എഴുത്തുകാരനുമായി പ്രണയത്തിലാവുകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ അവളുടെ പുസ്തകക്കെട്ടുകൾ ഓരോന്നായി
അടുക്കി വയ്ക്കുകയും
അലസമായ കിടക്കവിരിയും മാറാലയും വൃത്തിയാക്കുകയും
ഇതിനിടയിൽ അവൾ
മറ്റുള്ള അവളുമാരിൽ ഒരാളാകാൻ
സങ്കീർത്തനങ്ങൾ ഉരുവിടുകയും ചെയാറുണ്ട്.
അവളാകട്ടെ,
ജനലരികിൽ വെള്ളവരയൻ പാമ്പിനോട് കൂട്ടുകൂടുകയും
അവനോടു കഥകൾ പറയുകയും
ചെയ്തു തുടങ്ങിയിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ ഇടയ്ക്കിടെ അവളെ വായിക്കുകയും
പലതപ്പാടെ മായ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.
മായ്ച്ചാൽ ഇല്ലാതാവുന്ന ചിന്തകളിൽ
റൂഹാദക്കുദിശായുടെ വരപ്രസാദം നിറയ്ക്കാമെന്ന്
അവർ ഇപ്പോഴും വ്യാമോഹിക്കുന്നു.
അവളാകട്ടെ മായ്ച്ചതത്രയും ഡയറിത്താളുകളിൽ കുറിച്ചിടുകയും
ചുംബനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുകകയും ചെയ്തിരിക്കുന്നു.

എഴുതുന്നവളുടെ 'അമ്മ
ഇന്നലെയൊരു ഗസൽ കേൾക്കുകയും
അതവളുടെ വായനമുറിയിൽ നിന്നാണെന്നു അറിയുകയും ചെയ്തിരിക്കുന്നു.
അവളവിടെ കുന്തിരിക്കപ്പുകയുടെ ഇടയിൽ നിന്ന്
മാലാഖാമാർക്കു കഥകൾ വായിച്ചു കൊടുക്കുകയും
പരിശുദ്ധ റൂഹായ്ക്കു
പ്രണയത്തിന്റെ സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു.


അവളുടെ 'അമ്മ
ജപമാല മുറുകെപ്പിടിക്കുകയും
വീണ്ടും വീണ്ടും അനാംവെള്ളം വെള്ളം അവളുടെമേൽ
ആഞ്ഞു വീശുകയും ചെയ്തു.

2 comments: